വെനീസിലെ വ്യാപാരി

| Posted in | Posted on

3




കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന 'ആലപ്പുഴ' പശ്ചാത്തലമാക്കി ഷാഫി അണിയിച്ചൊരുക്കിയ 'വെനീസിലെ വ്യാപാരി' പ്രേക്ഷകരുടെ മനസ്സില്‍ ഒരു വ്യാപാരവും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് വ്യാപാരി തീയറ്ററുകളില്‍ പതുക്കെ ഓടിക്കൊണ്ടിരിക്കുന്നത്. 'കണ്ടിരിക്കാം' എന്ന് വലീയ തൃപ്തിയില്ലാതെ പറയുന്നതാണ് വ്യാപാരിയെപ്പറ്റി പ്രേക്ഷകരുടെ പ്രതികരണം.


മലയാള സിനിമയിലെ ഗ്യാറന്റിയുള്ള സംവിധായകന്മാരില്‍ ഒരാളാണ് ഷാഫി. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകനെ ഒരു പരിധിവരെ തൃപ്തിപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, പഴകി ദ്രവിച്ച ഒരു കഥയെ വീണ്ടുമെടുത്ത് പതപ്പിച്ച് പ്രേക്ഷകന് മുന്‍പിലേക്ക് ഷാഫി എടുത്തെറിയേണ്ടിയിരുന്നില്ല.




മമ്മൂട്ടി എന്ന വ്യക്തിയ്ക്ക് ഈ ചിത്രത്തില്‍ അങ്ങിനെ എടുത്തു പറയത്തക്ക സവിശേഷ അഭിനയമൊന്നും കാഴ്ച വയ്ക്കാനില്ല. ആദ്യ പകുതിയില്‍ മുന്‍കാല ഗാനചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയത് പ്രേക്ഷകന് തൃപ്തി വരാത്തതുപോലെ തോന്നിച്ചു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജഗതിശ്രീകുമാര്‍, സലീംകുമാര്‍, ജനാര്‍ദ്ദനന്‍, സ്ഥിരം വില്ലന്മാരായ സുരേഷ്‌കൃഷ്ണ, വിജയരാഘവന്‍ എന്നിവരോടൊപ്പം കാവ്യമാധവനും പ്രധാന വേഷങ്ങളിലെത്തുന്നു.




താരങ്ങളെ കുത്തി നിറച്ചതുകൊണ്ടു മാത്രം ഒരു ചിത്രം നന്നാവില്ലെന്ന് വെനീസിലെ വ്യാപാരി ഇതിനകം തെളിയിച്ചു കഴിഞ്ഞു. തിരക്കഥാ കൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് 'ഇവിടം സ്വര്‍ഗ്ഗമാണ്' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് വീരവാദം ഇളക്കിയിരുന്നു. ഞാന്‍ ഇതുപോലെ 'സ്ഥലം വില്‍ക്കാനുള്ളതല്ല' എന്ന ബോര്‍ഡ് കണ്ടാണ് ഈ കഥ ഉണ്ടാക്കിയതെന്ന്. എന്നാല്‍, ആ ചിത്രം പുറത്തിറങ്ങുന്നതിന് നാലഞ്ചു വര്‍ഷം മുന്‍പേ 'ഖോസ്‌ലാ കാ ഖോസ്‌ലാ' എന്ന അനുപംഖേര്‍ അഭിനയിച്ച ചിത്രത്തിലെ ഒരു സീനുപോലും മാറ്റി എഴുതാതെയാണ് ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രം നിര്‍മ്മിച്ചത്. പാവം ആല്‍ബ്രട്ട്, ഇത്തവണ മോഷണത്തിന് ഒന്നും കിട്ടിക്കാണില്ല. വന്‍ താരനിരകളുണ്ടായിട്ടും പ്രേക്ഷകരുടെ അഭിപ്രായത്തില്‍ ചിത്രം ഫേഌപ്പാണ്. ബിജിപാലിന്റെ സംഗീതം ചിത്രത്തിന് മുതല്‍ക്കൂട്ടായി എന്നൊന്നും അവകാശപ്പെടാനില്ല. എങ്കിലും കൊള്ളാം എന്നു പറയാനെ ഒക്കുകയുള്ളൂ.


മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിനെ ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം ഒരു ദിവസം പോലും ഓടുമോ എന്ന കാര്യത്തില്‍ സംശയമാണ്. അത്രയും ദുര്‍ബലമാണ് ചിത്രത്തിന്റെ അവസ്ഥ. തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളില്‍ മിക്കയിടങ്ങളില്‍ നിന്നും വ്യാപാരിക്ക് മോശം കച്ചവട റിപ്പോര്‍ട്ടുകളാണ്. ആശ്വാസത്തിന്റെ വക നല്‍കുന്നത് എറണാകുളവും മലപ്പുറം ജില്ലയുമാണെന്ന് പറയാം.

ഒരു മരുഭൂമിക്കഥ(അറബീം ഒട്ടകവും പി. മാധവന്‍ നായരും)

| Posted in | Posted on

3




''മലയാള സിനിമയെ ഇനിയും ഇങ്ങനെ പലതവണ ബലാത്സംഗം ചെയ്യാന്‍ പ്രീയദര്‍ശന്‍ കരാറെടുത്തിട്ടുണ്ടോ..? ''-ഇത് ഒരു മരുഭൂമിക്കഥ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇന്റര്‍വെല്‍ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് അരിശത്തോടെ പറഞ്ഞ വാക്കുകളാണ്. ഇതില്‍ നിന്നും ആ സിനിമയെക്കുറിച്ചുള്ള മുഴുവന്‍ രൂപവും പ്രേക്ഷകന്/വായനക്കാരന് ലഭിച്ചിരിക്കുമെന്ന് കരുതുന്നു.




പഴകി ദ്രവിച്ച ഒരു കഥ, വീണ്ടും ഒരു കോമാളിക്കളിപോലെ പഴയ നടന്മാരെ ചേര്‍ത്ത് വീണ്ടും കളിപ്പിച്ചത് പ്രിയദര്‍ശന്‍ എന്ത് ഉദ്ദേശിച്ചാണെന്ന് അറിയുന്നില്ല. ഇതിലും ഭേദം അദ്ദേഹം ഹിന്ദി പടങ്ങള്‍ തന്നെ ചെയ്ത് ജീവിക്കുന്നതാണ്. സാമാന്യം ഭേദപ്പെട്ട ഹിന്ദി ചിത്രങ്ങള്‍ ചെയ്യുന്ന പ്രീയദര്‍ശന്‍ മനപ്പൂര്‍വ്വമാണ് മലയാളത്തില്‍ മോശമാക്കി ചിത്രമെടുക്കുന്നത് എന്നു വരെ തോന്നിപ്പോകും.




ചിത്രത്തിലെ മിക്ക തമാശകളും എത്രയോ തവണകള്‍ പലരാല്‍ പറയപ്പെട്ടതാണ്. പിന്നെ, മുകേഷിന്റെയും മോഹന്‍ലാലിന്റെയും ഒരു പഴയ ഗള്‍ഫ്‌പ്രോഗ്രാം കാസറ്റ് കാണുന്നതുപോലെ വെറുതെ ഇരുന്നങ്ങനെ കാണാമെന്ന് മാത്രം. കഷ്ടമുണ്ട്. എന്തായാലും ബോക്‌സ്ഓഫീസില്‍ ഇതിനെപ്പറ്റി എഴുതുമെന്ന് കൂട്ടുകാരനോട് പറഞ്ഞപ്പോള്‍, ആദ്യ പാരഗ്രാഫ് മുഴുക്കെ 'തെറി' എഴുതിയതിനു ശേഷം സിനിമയെക്കുറിച്ച് വല്ലതും എഴുതിയാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.




ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അളഗപ്പനാണ്. വലിയ കുഴപ്പമില്ലാതെ ചെയ്തു എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് പറയാനൊന്നുമില്ല.




 ചിത്രത്തില്‍ ലക്ഷ്മിറായ്, ഭാവന എന്നിവരാണ് നായികമാര്‍. രണ്ടപ്പൂപ്പന്മാര്‍ക്ക് രണ്ട് കിളിപെണ്ണുങ്ങള്‍. പിന്നെ, എം.ജി.ശ്രീകുമാറിന്റെ ഗാനങ്ങളെപ്പറ്റി എടുത്തു പറയേണ്ടതുണ്ട്. മോഷ്ടിച്ച ഗാനമൊഴിച്ച് മറ്റു ഗാനങ്ങള്‍ സാമാന്യം നിലവാരം പുലര്‍ത്തുന്നു. എങ്കിലും ഇനീഷ്യല്‍ പുള്ളില്‍ സിനിമ രക്ഷപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ...?

| Posted in | Posted on

2




വി.കെ.പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന് പറയുന്നതിനേക്കാള്‍ അനൂപ് മേനോന്റെ ബ്യൂട്ടിഫുള്‍ എന്നു പറയുന്നതായിരിക്കും ഭേദം. കാരണം, നടന്‍ എന്നതിലുപരി താന്‍ 'കുഴപ്പമില്ലാത്ത' ഒരു തിരക്കഥാകൃത്താണെന്ന് ഇതിലൂടെ അനൂപ് തെളിയിച്ചിരിക്കുന്നു.




മോഷണ പാരമ്പര്യമുള്ള മലയാള സിനിമയ്ക്ക് ഇത് ഒരു പുത്തരിയല്ല. പക്ഷേ, മലയാളിപ്രേക്ഷകര്‍ക്ക് മാത്രമുള്ള പ്രത്യേകത, അവന്‍ മലയാളം മാത്രമല്ല ലോകോത്തര സിനിമകള്‍ കൂടെ കാണുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ചിത്രങ്ങളില്‍ ആശയപരമായോ സന്ദര്‍ഭോചിതമായോ ലോകോത്തര സിനിമകളോട് സാമ്യം ദര്‍ശിച്ചെങ്കില്‍ പ്രേക്ഷകന്‍ തീയറ്ററിനകത്തിരുന്ന് വിളിച്ചുപറയുന്നത് എത്രയോ തവണകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 




ബോളിവുഡ് ചിത്രമായ 'ഗുസാരിഷ്'ന്റെ തണലുപിടിച്ച് പുറത്തിറങ്ങിയ ചിത്രമായ ബ്യൂട്ടിഫുള്‍ ആശയത്തില്‍ സ്വല്‍പം മാറ്റം വരുത്തി. ആ കുരുട്ടു ബുദ്ധി (പ്രിയദര്‍ശന്‍ ചിന്ത) ആരുടെ മണ്ടയില്‍ വിരിഞ്ഞതാണെന്ന് ചോദിച്ചു തന്നെ അറിയണം. വി.കെ.പിയുടെയോ അതോ അനൂപിന്റെയോ? എന്തായാലും ഒന്നുറപ്പ്, ഏറെ താമസിയാതെ അനൂപ് മേനോന്‍ ഗംഭീരന്‍ ഒരു ചിത്രം സംവിധാനം ചെയ്യും. ഇപ്പോള്‍ അദ്ദേഹം കാത്തിരിക്കുന്നത് ആ ഗംഭീരന്‍ ചിത്രം ഇറാനിനോ, ഈജിപ്തിലൊ, ഫ്രാന്‍സിലോ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നുണ്ടാവും. അതൊന്നിറങ്ങട്ടെ, മലയാളികളെ നിങ്ങള്‍ കാത്തിരിക്കൂ...




പൊതുവെ കുറച്ചു മോഷണം ചെയ്യുന്നവരാണ് ബോളിവുഡ്കാര്‍. എങ്കിലും അവര്‍ ഗുസാരിഷ് മോഷ്ടിച്ചിരിക്കുന്നത് 'ദ സീസ് ഇന്‍സൈഡ്' എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നാണ്. കൂടാതെ 'ദ ഡൈവിങ് ബെല്‍ ആന്റ് ദ ബട്ടര്‍ഫൈഌയ്‌സ്' എന്ന ചിത്രത്തിന്റെ സ്വാധീനവും ഉണ്ട്. ഈ ചിത്രങ്ങളുടെ നേരിട്ട് കോപ്പി എന്നു പറയാനൊക്കുകയില്ലെങ്കിലും മലയാളചേരുകള്‍ ചാലിച്ച നാടന്‍ അലോപ്പതി കഷായം. മോഷണാസക്തി അന്താരാഷ്ട്ര സിനിമകളില്‍ നിന്നും സാധ്യമായതുകൊണ്ടാവണം ഇത്തവണ തിരുവനന്തപുരം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളത്തിലെ അറിയപ്പെടുന്ന 'കൊമേഷ്യല്‍' സംവിധായകന്മാര്‍ ഒരിക്കലുമില്ലാത്തവണ്ണം ഡെലിഗേറ്റുകളായി നിരങ്ങിയത്. 'ത്രീ' എന്ന പ്രസിദ്ധ ചിത്രം കണ്ടുകൊണ്ടിരിക്കേ മുന്‍നിരയില്‍ വന്നിരുന്ന പ്രശസ്ത സംവിധായകനെ കണ്ടപ്പോ ഒരു ഡെലിഗേറ്റിന്റെ കമന്റ് 'ഓ! ഇനി ഈ സിനിമ നമുക്ക് മോഹന്‍ലാലോ, മമ്മൂട്ടിയോ അഭിനയിച്ച് കാണാം'. മലയാളികള്‍ സിനിമയെ മനസ്സിലാക്കുന്നതുപോലെ സിനിമാ പ്രവര്‍ത്തകരെയും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.




വി.കെ.പി. എന്ന സംവിധായകന്റെ 'കര്‍മ്മയോഗി' ഗോവ, തിരുവനന്തപുരം അന്തരാഷ്ട്ര ചലച്ചിത്രങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടു. വളരെ നിലവാരം കുറഞ്ഞ അത്തരം സിനിമകള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ഇപ്പോഴും ആശ്ചര്യമാണ്. 




ജയസൂര്യ എന്ന മലയാളത്തിലെ 'സൂപ്പര്‍ നടന്‍' (അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് കേട്ടോ) വളരെ ദുര്‍ബലനായി കാണപ്പെട്ട സിനിമയാണ് ബ്യൂട്ടിഫുള്‍. സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളും അനുയോജ്യമായ രീതിയില്‍, അവര്‍ക്കാവുന്ന രീതിയില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയപ്പോള്‍, ജയസൂര്യയുടെ കഥാപാത്രത്തിന് ആത്മാവില്ലാത്തതുപോലെ തോന്നി. അത് കഥാപാത്രത്തിന്റെ കുഴപ്പമല്ല, മറിച്ച് കലാകാരന്റെ കുഴപ്പമാണ്. അല്ലെങ്കില്‍ കഥാപാത്രത്തിനെ തിരഞ്ഞെടുത്തതില്‍ വി.കെ.പി.കാണിച്ച അപാകത.




എന്തൊക്കെ തന്നെയാണെങ്കിലും, നല്ല ഇതിവൃത്തങ്ങളെ മനോഹരമായി അണിയിച്ചൊരുക്കിയാല്‍ മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നതിന് വ്യക്തമായ തെളിവാണ് ബ്യൂട്ടിഫുള്‍ പുറത്തിറങ്ങിയിട്ട് ഇപ്പോഴും ബാല്‍ക്കണി ഫുള്‍ ആയിരിക്കാനുള്ള കാരണം.


സതീഷ് വേഗയുടെ സംഗീതം ചിത്രത്തിലെ നല്ല ഗാനങ്ങള്‍ക്ക് പിറവി നല്‍കി. അനൂപിന്റെ വരികള്‍ അതിന് ആത്മാവുമേകി. ജോമോന്‍ ടി. ജോണ്‍ തനിക്കാവുന്ന വിധത്തില്‍ ഓരോ ഫ്രയ്മും മനോഹരമാക്കാന്‍ ശ്രമിച്ചിരിക്കുന്നു. മേഘ്‌നാ രാജിന്റെ ഈ ചിത്രത്തോടെ മലയാളികള്‍ സ്വീകരിക്കുമെന്നുറപ്പാണ്.

സ്വപ്‌ന സഞ്ചാരി

| Posted in | Posted on

0




കമലിന്റെ ആഗതനു ശേഷം വരുന്ന ചിത്രമാണ് സ്വപ്‌ന സഞ്ചാരി. മലയാള പ്രേക്ഷകന്റെ മനസ്സ് നന്നായി വായിക്കാന്‍ സാധിച്ച അപൂര്‍വ്വം സംവിധായകന്മാരില്‍ ഒരാള്‍. കെ. ഗിരീഷ്‌കുമാറിന്റെ കഥ, തിരക്കഥ എന്നിവയില്‍ കമലിന്റെ സ്പര്‍ശം കൂടി ചേര്‍ന്നപ്പോള്‍ ചിത്രം പ്രേക്ഷകന് രസിക്കുന്ന വിധത്തിലായി. സാമാന്യം നല്ല അഭിപ്രായമാണ് സ്വപ്‌ന സഞ്ചാരിക്ക് ലഭിക്കുന്നത്. കഥയില്‍ എടുത്തു പറയത്തക്ക സവിശേഷതകള്‍ ഒന്നുമില്ലെങ്കിലും കുടുംബ പ്രേക്ഷകരെ ഒരു വിധത്തില്‍ തൃപ്തിപ്പെടുത്താന്‍ സ്വപ്‌ന സഞ്ചാരിക്കായിട്ടുണ്ട്.


അജയചന്ദ്രന്‍ എന്ന ഒരു സാധാരണ പ്യൂണ്‍ ഗള്‍ഫില്‍ പോവുകയും തുടര്‍ന്ന് കോടീശ്വരനാവുന്നതുമാണ് ഇതിവൃത്തം. കഥാപാത്രത്തിന്റെ വളര്‍ച്ച കാണുമ്പോള്‍ തന്നെ പ്രേക്ഷകന് വരാനിരിക്കുന്ന കഥയുടെ ചിത്രം മനസ്സിലാകും. എങ്കിലും ജയറാം എന്ന അതുല്യപ്രതിഭയുടെ കഴിവില്‍ ഒരു പരിധിവരെ ജനങ്ങള്‍ ക്ഷമയോടെ സിനിമ കാണുന്നു. കമല്‍ എന്ന സംവിധായകന്‍ പ്രേക്ഷകന്റെ മനസ്സറിഞ്ഞുള്ള ചേരുവകളും സിനിമയിലുടനീളം തുന്നിച്ചേര്‍ത്തിരിക്കുന്നു.




ജയചന്ദ്രന്റെ മനോഹരമായ രണ്ട് മൂന്ന് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. കെ.ഗിരീഷ്‌കുമാറിന്റെ തിരക്കഥയ്ക്ക് മനോഹരമായ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന അളഗപ്പനാണ്. ഇടയ്ക്കാലത്ത് അന്യഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അളഗപ്പന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്. 


സംവൃതാസുനില്‍ ഒരു പത്താംക്ലാസുകാരിയുടെ അമ്മയായി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സ്വപ്‌ന സഞ്ചാരി. ഒരുപക്ഷേ, കമലിനെപ്പോലുള്ള സീനിയര്‍ സംവിധായകന്‍ ആവശ്യപ്പെട്ടതുകൊണ്ടാവും ഈ മനംമാറ്റം. ഇന്നസെന്റ്, ജഗതിശ്രീകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് , മീരാ നന്ദന്‍ തുടങ്ങി സിനിമയില്‍ അഭിനയിച്ചവരല്ലാം നല്ല പ്രകടനമാണ് കാഴ്ച വച്ചത്.




ഒരു ബോക്‌സ് ഓഫീസ് ഹിറ്റിനുള്ള സാധ്യത കാണുന്നില്ലെങ്കിലും സമീപകാല ചിത്രങ്ങളെ അപേക്ഷിച്ച് കുടുംബ പ്രേക്ഷകര്‍ ഈ കമല്‍ ചിത്രത്തിനെ തേടി തിയറ്ററില്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നത് ഒരു പരമാര്‍ത്ഥമാണ്.

ഡാം999

| Posted in | Posted on

1




മലയാള സിനിമയുമായി ഒരു ബന്ധവുമില്ല. എങ്കിലും, പറയാതിരിക്കാന്‍ വയ്യ. സോഹന്‍ റോയ് ഇന്ന് ലോക പ്രശസ്തനാണ്. ബിസ്ടി.വി.യുടെ പ്രധാന സാരഥിയായ അദ്ദേഹം 50 കോടിയിലധികം രൂപ ചിലവിട്ട് നിര്‍മ്മിച്ച ഡാം999 നവംബര്‍ 25 ന് തീയറ്ററുകളിലേക്ക്!!!


മലയാളികള്‍ക്ക് അഭിമാന വര്‍ഷങ്ങള്‍ക്ക് ചൊരിയാനായി...ഡാം999. ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ നടീനടന്മാരും ടെക്‌നീഷ്യന്മാരും ഒരുമിച്ച് വര്‍ക്ക് ചെയ്ത ഹോളിവുഡ് ചിത്രമാണ് ഡാം999. 


ഇന്ത്യക്കാര്‍ വരും വര്‍ഷഷങ്ങളില്‍ ലോകസിനിമയിലെ വന്‍കിടക്കാരാവുമെന്നതിന്റെ തെളിവാണിത്.
സമീപകാലം കൊണ്ട് ഇന്ത്യമഹാരാജ്യമായിരിക്കും ലോകസിനിമയുടെ ആസ്ഥാനം.


 പ്രത്യേകിച്ച് മലയാള സിനിമാ പ്രവര്‍ത്തകര്‍. ഇപ്പോള്‍ തന്നെ രണ്ട് ഓസ്‌കാറുകള്‍ വാരിക്കൂട്ടി മലയാളിസാന്നിധ്യം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ...ഡാം999. 
തൊട്ടുപിന്നാലെ എന്റെ അടുത്ത സുഹൃത്തിന്റെ ചിത്രം സെയിന്റ് ഡ്രാക്കുള (രൂപേഷ്‌പോള്‍). ഈ രണ്ടു ചിത്രങ്ങളും ത്രിഡിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.


 ഡാം999 ഇറങ്ങി എല്ലാവരും കണ്ടുതീരുമ്പോഴേക്കും ഡ്രാക്കുള ചോരകുടിക്കാന്‍ വന്നിരിക്കും. 
ഇപ്പോള്‍ മലയാളികള്‍ സംവിധായകരായി മൂന്നോളം ഹോളിവുഡ് ചിത്രങ്ങള്‍ പണിപ്പുരയിലാണ്. ഇപ്പോള്‍ ഹോളിവുഡ് ആകാംഷയോടെ ഉറ്റു നോക്കുന്നത് കൊച്ചു സംസ്ഥാനമായ കേരളത്തിനെയാണ്...


കേരളത്തിന്റെ യശസ്സ് ലോകസിനിമയില്‍ ശരിക്കും വേരോടാന്‍ ആരംഭിച്ചത് മനോജ് നൈറ്റ് ശ്യാമളനിലൂടെയാണ്...അതും നമ്മള്‍ ഓര്‍ക്കണം. അദ്ദേഹത്തിന്റെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹോളിവുഡ് ചിത്രത്തിന്റെ ജോലി ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. കൂടാതെ ഗാന്ധിപാര്‍ക്ക് (http://www.youtube.com/watch?v=vUBFSXa-sh1Y).


 ഡാം999 പ്രോഡ്യൂസറായ ബിസ് ടിവി തന്നെയാണ് സെയിന്റ് ഡ്രാക്കുള നിര്‍മ്മിക്കുന്നത്. മലയാളി സാന്നിധ്യത്തിലുള്ള പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ കമ്പനിയും സംവിധായകരും ടെക്‌നീഷ്യന്മാരും.....
മലയാള സിനിമ വാഴ്ക...വാഴ്ക....


മകരമഞ്ഞ്

| Posted in | Posted on

1


കഴിഞ്ഞ IFFK 2010 ന്‍റെ കാലഘട്ടത്തിലാണ് കൈരളിയില്‍ മകരമഞ്ഞ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്നതാണ് എന്‍റെ ഓര്‍മ്മ. പിന്നീട് സമീപ നാലുമാസക്കാലത്തിന് മുന്‍പേ, പതുക്കെ പ്രധാനപ്പെട്ട നഗരങ്ങളില്‍ വളരെ കുറച്ചു തീയറ്ററുകളില്‍ ഗോകുലം ഗോപാലന്‍ ഈ ചിത്രം വിതരണത്തിനെത്തിച്ചു. IFFK വേദിയില്‍ നിന്നു തന്നെ ചിത്രത്തിനെപ്പറ്റി വളരെ മോശമായ അഭിപ്രായമായിരുന്നു പറഞ്ഞുകേട്ടത്. എനിക്കടുത്ത തീയറ്ററില്‍ മകരമഞ്ഞ് എത്താന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
ലനിന്‍ രാജേന്ദ്രന്‍ എന്ന പ്രതിഭയുടെ എല്ലാ കഴിവുകേടുകളും വിളിച്ചോതുന്നതായിരുന്നു 'മകരമഞ്ഞ്'.


സന്തോഷ് ശിവന്‍ എന്ന പ്രതിഭയുടെ സാന്നിധ്യമുള്ളതില്‍ മാത്രം ചില ഭാഗങ്ങളില്‍ നല്ല രീതിയിലുള്ള സിനിമാട്ടോഗ്രഫി ഉള്‍പ്പെടുത്താന്‍ ഛായാഗ്രാഹകനായ മധു അമ്പാട്ടിനായിട്ടുണ്ട്. എങ്കിലും, മധു അമ്പാട്ടിന്റെ രീതി അല്ലായിരുന്നു പലപ്പോഴും അവലംബിക്കപ്പെട്ടത്. അതില്‍ ഒരു സന്തോഷ് ശിവന്‍ ടച്ച് പലപ്പോഴും പ്രതിഫലിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ പുരാണ കഥയായ പൂരൂരവസും ഊര്‍വ്വശിയും തമ്മില്‍ അര്‍ദ്ധരാത്രി പ്രണയം കൈമാറുന്ന രംഗത്ത് ഓലപ്പുരയ്ക്കുള്ളില്‍ ചാലുകീറി വീഴുന്ന നിലാവിനെ ചിത്രീകരിച്ചിരിക്കുന്നു. ഇത് പൂര്‍ണ്ണമായും ഒരു സന്തോഷ് ശിവന്‍ കോണ്‍ട്രിബ്യൂഷനാണ്.



രാജാരവിവര്‍മ്മ ഈ ചിത്രം കണ്ടിരുന്നുവെങ്കില്‍, ചിലപ്പോള്‍ പൊട്ടിപ്പൊട്ടി ചിരിച്ചേനെ. കഥാപാത്രമായ രാജാരവിവര്‍മ്മയെ ഒരര്‍ഥത്തിലും സ്വാംശീകരിക്കാന്‍ പറ്റാത്തതാണ് നായകനായ സന്തോഷ് ശിവ ന്റെ പ്രതിരൂപം. ഒരു ചിത്രകാരന്റെ ശൈലിയോ, അഭിനയമോ, എന്തിന് ചുരുങ്ങിയ പക്ഷം ഒരു ഗാംഭീര്യം പോലും നല്‍കാന്‍ സന്തോഷ് ശിവനായിട്ടില്ല.
ചിത്രത്തിലുടനീളം ഒരു സ്ത്രീ ലമ്പടനായ ചിത്രകാരനായാണ് രാജാരവിവര്‍മ്മയെ ചിത്രീകരിച്ചിരിക്കുന്നത്. പൊതുവെ കലാകാരന്മാര്‍ സ്ത്രീജനങ്ങളുമായി കൂടുതല്‍ ബന്ധം വയ്ക്കുമെന്ന കാര്യം നിലനില്‍ക്കേ, ഈ മകരമഞ്ഞില്‍ മനപ്പൂര്‍വ്വം അത്തരം കാര്യത്തിനു മാത്രം മുന്‍തൂക്കം നല്‍കിയതായി കാണുന്നു. അല്ലാതെ സിനിമയില്‍ ഒരു കഥാതന്തു ഒരു ഭാഗത്തും നിഴലിക്കുന്നില്ല.



ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്. പ്രത്യേകിച്ച് നായികമാരായ ലക്ഷ്മി ശര്‍മ്മ, കാര്‍ത്തിക, ചിത്ര അയ്യര്‍, നിത്യമേനോന്‍ അങ്ങിനെ പോവുന്നു നീണ്ട നിര. കൂട്ടത്തില്‍ സമാശ്വാസ സമ്മാനം പോലെ പേരിന് ജഗതിശ്രീകുമാറും. ചിത്രത്തിന് അനുയോജ്യമായ ലോക്കേഷന്‍ കണ്ടെത്താനായി എന്നത് മാത്രമാണ് ചിത്രത്തില്‍ വിജയം കണ്ട ഏക ഘടകം.



മഹേഷ് നാരായണന്‍റെ എഡിറ്റിങ് എടുത്തു പറയാന്‍ മാത്രമായി ഉള്ളതായി തോന്നിയില്ല. എങ്കിലും കലാസംവിധായകനായ രതീഷ് ബാബുവിനും, വസ്ത്രാലങ്കാരം ചെയ്ത എസ്.ബി. സതീശനും ഇത്തിരി വിയര്‍ക്കേണ്ടി വന്നു കാണും.

എങ്കിലും 'തുണ്ടു' പടം കാണാന്‍ വരുന്നതുപോലെ തീയറ്ററുകളില്‍ കുറച്ചുപേര്‍ ഇരച്ചു വന്നതല്ലാതെ, സാമ്പത്തികമായി ഈ ചിത്രം കൂപ്പുകുത്തി താഴെ വീണുകാണും എന്നതില്‍ മറ്റൊരു തര്‍ക്കമില്ല.

വീരപുത്രന്‍

| Posted in | Posted on

0



പരദേശി എന്ന ചിത്രത്തിനു ശേഷം പി.ടി. കുഞ്ഞുമുഹമ്മദ് ഒരുക്കിയ ഒരു ചരിത്ര സിനിമയാണ് വീരപുത്രന്‍. ഇതിനകം തന്നെ, ചരിത്രത്തെ വളച്ചൊടിക്കാന്‍ പി.ടി.കുഞ്ഞുമുഹമ്മദ് ശ്രമിച്ചു എന്ന പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കേ, ഗര്‍ഷോം, മഗ്‌രിബ് തുടങ്ങിയ നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്ത പി.ടിയുടെ വളരെ ബാലിശമായ സംരഭമായി വീരപുത്രനെ ഉപമിക്കാം.


മലയാളത്തിലെ മുന്‍നിര സിനിമാനടീനടന്മാര്‍ക്ക് പുറമെ സീരിയല്‍-നാടകരംഗത്തുമുള്ള നൂറോളം നടീനടന്മാര്‍ അണിനിരന്ന വീരപുത്രന്‍ പ്രേക്ഷകനെ ഒരര്‍ഥത്തിലും രസിപ്പിച്ചില്ല എന്നു വേണം പറയാന്‍. വടക്കന്‍ വീരഗാഥയും, കാലാപാനിയും, പഴശ്ശിരാജയും, ഉറുമിയുമൊക്കെ കണ്ടുപതിഞ്ഞ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വികാരത്തിന്‍റെ  ഒരു നേരിയ സ്പര്‍ശം പോലും ഏല്‍പ്പിക്കാതെയാണ് വീരപുത്രന്‍ തീയറ്ററുകളില്‍ നിരങ്ങി നീങ്ങുന്നത്.


1921 മുതല്‍ വരെയുള്ള 1945 കാലഘട്ടത്തില്‍ മലബാറില്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ശക്തനായ മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ തിരശ്ശീലയില്‍ പുതുജീവനെടുത്ത് അവതരിച്ചപ്പോള്‍, പ്രസ്തുത കഥാപാത്രം അവതരിപ്പിച്ച നരേന്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമായിരുന്നു. എവിടെയോ ഒരു നേരിയ രൂപ സാദൃശ്യം ഒഴിച്ചു നിര്‍ത്തിയാല്‍, നരേന്‍ അഭിനയിച്ച കഥാപാത്രത്തിന് പലപ്പോഴും ആവശ്യത്തിനുള്ള ഗാംഭീര്യമോ, ശൗര്യത്വമോ എന്തിന് കേവലം ഊര്‍ജ്ജമെങ്കിലും പ്രേക്ഷകരിലെത്തിക്കാനായില്ല.


സിനിമയുടെ തിരക്കഥയില്‍ കാര്യമായ കുഴപ്പം പ്രേക്ഷകന് ബോധ്യപ്പെടുന്നുണ്ട്. അബ്ദുറഹിമാന്‍ സാഹിബിന് തന്റെ ഭാര്യയോട് അഗാധമായ പ്രണയമാണെന്ന് കാണിക്കുന്നതിന് വേണ്ടി ചിത്രത്തിന്റെ മധ്യഭാഗത്ത് ഭാര്യ കുഞ്ഞി ബീവാത്തുവുമായുള്ള പ്രണയ ചേഷ്ടകള്‍ കാണിക്കുന്നുണ്ട്. ചിത്രത്തില്‍ ഏറ്റവും അരോചകമായ രംഗങ്ങളായിരുന്നു അവ. കുഞ്ഞിബീവാത്തുവായി അഭിനയിച്ച റിമ സെന്നിന് ആ കഥാപാത്രം വെച്ചുകെട്ടിയ കോലമായി തോന്നിച്ചു.


ചിത്രത്തിലെ വസ്ത്രാലങ്കാരം വലിയ കുഴപ്പമില്ലായിരുന്നുവെങ്കിലും മെയ്ക്കപ്പ് പാടേ പരാജയമായിരുന്നു. ഇതില്‍ വസൂരി വന്നതായി രണ്ട് കഥാപാത്രങ്ങളെ കാണിക്കുന്നു. ആ കഥാപാത്രങ്ങളുടെ ക്ലോസപ്പ് ദൃശ്യങ്ങളില്‍ വസൂരിക്കലകള്‍ വെളുത്ത വെള്ളത്തുള്ളികളായാണ് അനുഭവപ്പെട്ടത്. പൊതുവെ വസൂരിക്കുരുക്കള്‍ പഴുത്താണ് പൊട്ടി ഒലിക്കാറുള്ളത്. ഇത്തരത്തിലുള്ള അപാകതകള്‍ ധാരാളമുള്ള ഒരു ചിത്രമാണ് വീരപുത്രന്‍. ഇതില്‍ ഒരു വീഥി സംവിധായകന്‍ കാണിക്കുന്നുണ്ട്. പലസന്ദര്‍ഭങ്ങളിലായി ഒരേ വീഥി കാണിക്കുമ്പോള്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നു. 


ചിത്രത്തിന്‍റെ തിരക്കഥയിലും ഇതേ ആവര്‍ത്തനവിരസത പലഭാഗങ്ങളില്‍ കാണുവാന്‍ സാധിക്കും. പ്രധാനമായും മൂന്നു ഘട്ടങ്ങളിലാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒരു ജാഥ, ഒരു പ്രസംഗം അല്ലെങ്കില്‍ ഒരു മീറ്റിങ്. ഈ മൂന്നു കാര്യങ്ങള്‍ തന്നെ ഒന്നിടവിട്ട്, സ്ഥലങ്ങളും ആളുകളും മാറുന്നുവെന്നതല്ലാതെ, ചിത്രം വിരസമായി മുമ്പോട്ടു പോവുന്നു. 


ചിത്രത്തില്‍ ഇടയ്ക്കിടെ അബ്ദുറഹിമാന്‍ സാഹിബിന്‍റെ മൃഗങ്ങളോടുന്ന സ്നേഹം കാണിക്കുന്ന രംഗത്ത് ഗ്രാഫിക്‌സ് ക്രിയേറ്റ് ചെയ്ത മാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തികച്ചും ബാലിശമായ ഒരു നീക്കമായി പ്രേക്ഷകന് ഇത് അനുഭവപ്പെടുന്നു. കാരണം കാര്‍ട്ടൂണ്‍ ചാനലില്‍ കാണുന്ന രീതിയിലുള്ള മാനാണ് ഇടയ്ക്കിടെ അബ്ദുറഹിമാന്‍ സാഹിബിനൊപ്പം നടക്കുന്നത്. 


ചിത്രത്തിലെ ഗാനരംഗങ്ങള്‍ പലതും അനാവശ്യമായി കുത്തിച്ചേര്‍ത്തതായി അനുഭവപ്പെടുന്നു. പേരാത്തതിന് ചിത്രത്തില്‍ ഒരു കഥയില്ലാതെ, ഒരു വരണ്ട അവതരണമാണ് പി.ടി. അവലംബിച്ചിരിക്കുന്നത്. കഥയ്ക്ക് മുന്‍പേ കഥയുടെ പശ്ചാത്തലത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമമൊന്നും പി.ടി. ചെയ്തതായി കണ്ടില്ല. ചുരുക്കത്തില്‍ വീരപുത്രന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാത്തതുപോലെ അവാര്‍ഡ് മേശപ്പുറത്തും ഇടം തേടാനുള്ള സാധ്യതകള്‍ കാണുന്നില്ല.

സാന്‍വിച്ച്

| Posted in | Posted on

1



കുഞ്ചാക്കോ ബോബന്‍റെ മറ്റൊരു ഹാസ്യ-കുടുംബ ചിത്രം. നവാഗതനായ എം.എസ്. മനുവിന്‍റെ ആദ്യ ചിത്രമാണ് സാന്‍വിച്ച്. വളരെ ആകര്‍ഷണീയമായ പേരായിരുന്നു ചിത്രത്തിന്റെത്. പക്ഷേ, ആ നിലവാരം ചിത്രത്തിനില്ലാതെ പോയി എന്നതാണ് പരമാര്‍ത്ഥം.


  ഏറെക്കാലം ഷാജികൈലാസ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ചുക്കാന്‍ പിടിച്ച മനുവിന് കുറച്ചുകൂടെ നല്ലരീതിയില്‍ 'സാന്‍വിച്ച്' നിര്‍മ്മിക്കാമായിരുന്നു. ചാക്കോച്ചന്‍, സായ് എന്ന കഥാപാത്രത്തെ തട്ടലും മുട്ടലുമില്ലാതെ ചെയ്തു എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രത്തില്‍ മുഴുക്കെ ബോറന്‍ സീനുകളായിരുന്നു. കൂടാതെ നായികയായ റിച്ച പനാവി ആ കഥാപാത്രവുമായി ഒട്ടും ഇഴുകിചേരാത്തതുപോലെ തോന്നിച്ചു. ആദ്യ ചിത്രമായ വാടാമല്ലിയ്ക്ക് ശേഷം റിച്ച അഭിനയിച്ച മലയാള ചിത്രമാണ് സാന്‍വിച്ച്. 


റിച്ചയെ കൂടാതെ ചാക്കോച്ചന്റെ സ്ഥിരം അച്ഛനായി ലാലു അലക്‌സ്, അമ്മയായി ശാരി എന്നിവര്‍ വേഷമിടുന്നു. സുരാജ് വെഞ്ഞാറമൂട് ഒരു ഹാസ്യകഥാപാത്രത്തിനൊപ്പം ഒരു ചെറിയ വില്ലന്‍കൂടിയാണ് ചിത്രത്തില്‍. എന്നും തീവ്രമായ ഗുണ്ടായിസം മാത്രം കണ്ടുശീലിച്ച മലയാളി പ്രേക്ഷകര്‍ക്ക് പേടിത്തൊണ്ടന്മാരായ ഒരു ഗുണ്ടാഗ്യാങ്ങിനെ പരിചയപ്പെടുത്തുകയാണ് സൂരാജിലൂടെ. സുരാജ് അവതരിപ്പിച്ച ആണ്ടിപ്പട്ടി നായ്ക്കന്‍ എന്ന കഥാപാത്രം ഇല്ലായിരുന്നുവെങ്കില്‍ ചിത്രം പരിപൂര്‍ണമായും ശൂന്യമായിപ്പോയേനെ. ചാക്കോച്ചന്‍ എന്ന വളര്‍ന്നു വരുന്ന കലാകാരന് ഏതു കഥാപാത്രവും വഴങ്ങില്ല എന്ന് തെളിയിച്ച മറ്റൊരു ചിത്രം കൂടിയാണ് സാന്‍വിച്ച്.


കുറച്ചു സീനുകളിലാണെങ്കിലും പുതിയ തലമുറയിലെ അനന്യ മറ്റൊരു വേഷത്തിലെത്തുന്നു. കൂടാതെ വിജയകുമാര്‍ ഏറെക്കാലത്തിനു ശേഷം നല്ലൊരു വേഷത്തിലെത്തി എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. അതോടൊപ്പം ബിജുപപ്പന്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയ മിമിക്രിക്കാരും ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു. നമ്മുടെ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പതിവ് പോലീസ് വേഷത്തിലും.


മലയാളത്തിലും തമിഴിലും പേരെടുത്ത ഡോണ്‍മാക്‌സ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. രതീഷ് സുകുമാരന്‍റെ കഥയ്ക്ക് പ്രദീപ് നായര്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നു. അപക്വമായ ഒരു ക്യാമറമാനെപ്പോലെ തോന്നിച്ചു പ്രദീപിന്റെ പല ഷോട്ടുകളും.  മുരുകന്‍ കാട്ടാക്കടയും സ്മിത പിഷാരടിയും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ജയന്‍ പിഷാരടി സംഗീതം നിരവ്വഹിച്ചിരിക്കുന്നു. 


എങ്കിലും എം.സി. അരുണും സുദീപ് കാരാട്ടും ചേര്‍ന്ന് ഒരുക്കിയ സാന്‍വിച്ചില്‍ എം.എസ്. മനു അമര്‍ന്നുപോയി. തീയറ്ററുകളില്‍ സാന്‍വിച്ച് പഴമ മണക്കുന്നു എന്ന അഭിപ്രായമാണ്.

ഇന്ത്യന്‍ റുപ്പി

| Posted in | Posted on

0




പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത് പ്രേക്ഷകരുടെ സമക്ഷം സമര്‍പ്പിച്ച ചിത്രമാണ് ഇന്ത്യന്‍ റുപ്പി. പൃഥ്വിരാജ് വീണ്ടും തന്‍റെ ശൗരത്വം ഉപേക്ഷിച്ച് 'പഴയ മോഹന്‍ലാല്‍' ചമയം കെട്ടിയാടാന്‍ തുനിഞ്ഞിറങ്ങിയതുപോലെ തോന്നിച്ചു. എങ്കിലും താന്‍ മുണ്ടുമുടുത്ത് ഇറങ്ങിയാല്‍ വേണമെങ്കില്‍ എന്തും ചെയ്യാനൊക്കുമെന്ന് പൃഥ്വിരാജ് ഒന്നുകൂടെ പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തി.



ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍ നിര്‍മ്മിച്ച ചിത്രമാണ് ഇന്ത്യന്‍ റുപ്പി. പ്രാഞ്ചിയേട്ടനു ശേഷം തന്റെ സംവിധാന രീതിയില്‍ അടിമുടി പുതിയ രീതി അവലംബിച്ച രഞ്ജിത് ഈ ചിത്രത്തിലും പ്രത്യേക സംവിധാന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പ്രമേയത്തിന്‍റെ കാര്യത്തില്‍ അദ്ദേഹത്തിന് പുതുമകള്‍ തേടാനായില്ലെങ്കിലും രഞ്ജിത്തിന് പതിവു സംവിധാന രീതികളില്‍ നിന്നും കുറച്ചു മാറി നില്‍ക്കാനേ സാധിച്ചിട്ടുള്ളൂ. 


നോട്ട് ഇരട്ടിപ്പിന്‍റെ കഥകള്‍ ഇതിനകം പലതവണ പലരാല്‍ പറയപ്പെട്ടതു തന്നെ വീണ്ടും കഥാതന്തുവാക്കിയതിനു പിന്നിലെ ഔചിത്യം എന്തായിരിക്കും എന്ന് രഞ്ജിത്തിനു മാത്രമെ പറയുവാന്‍ സാധിക്കുകയുള്ളൂ.


 പുതുമയുള്ള പ്രമേയങ്ങളുമായി മുന്നിട്ടിറങ്ങുന്ന യുവാക്കള്‍ക്ക് അവസരം നല്‍കാതെ 'താപ്പാനകള്‍' വിഹരിക്കുന്ന മലയാളസിനിമയില്‍ നിന്നും ഇതൊക്കെ മാത്രം പ്രതീക്ഷിച്ചാല്‍ മതി. പക്ഷേ, ഒരു പരിധിവരെ പ്രേക്ഷകരെ പിടിച്ചിരുത്തുവാന്‍ 'ഇന്ത്യന്‍ റുപ്പി'ക്കായിട്ടുണ്ട്. എങ്കിലും അണിയറ ശില്പികളുടെ സംസാരം അവര്‍ക്ക് 'ടേബിള്‍ പ്രോഫിറ്റ്' അതായത് ഇറക്കിയ കാശ് ഇതിനകം കിട്ടിയെന്നാണ്. 


എത്ര മുണ്ടുടുത്ത് അഭിനയിച്ചാലും തന്‍റെ ഒരു ഹീറോയിസം വീട്ട് മറ്റൊരു ജോലിയ്ക്കില്ല എന്നു തോന്നിപ്പിക്കുന്നതായിരുന്നു പൃഥ്വിരാജിന്‍റെ ജെ.പി. എന്ന കഥാപാത്രം. കോഴിക്കോടും പരിസരവും കഴിയുന്നത്ര രീതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ രഞ്ജിത്തിനായിട്ടുണ്ട്.


 നമ്മുടെ പരിസരങ്ങളില്‍ കാണുന്ന കഥാപാത്രങ്ങളെ അണി നിരത്തിക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്, എങ്കിലും എന്തോ ഒരു അപൂര്‍ണ്ണത ചിത്രത്തിലുടനീളം നിഴലിക്കുന്നു. പശ്ചാത്തല സംഗീതം വളരെ നിലവാരം കുറഞ്ഞതായി തോന്നി. ഷഹബാസ് കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ കൊടുക്കേണ്ടിയിരുന്നു എന്ന് തോന്നുന്നു.  മറ്റു കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് നായികയായ റിമ കല്ലിങ്ങലിന് കാര്യമായ ഒന്നും ചെയ്യാനില്ലാത്തത് അവളുടെ കുഴപ്പമായി കണക്കാക്കാന്‍ സാധ്യമല്ല. ഏറെക്കാലത്തിനു ശേഷം മിന്നുന്ന കഥാപാത്രമായി തിലകന്‍ വന്നു എന്നത് എടുത്തുപറയക്കത്ത വിഷയമാണ്. 


സ്‌നേഹവീട്

| Posted in | Posted on

1




ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'സ്‌നേഹവീട്' കുടുംബ സദസുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു.
അമ്പതുകളില്‍ നില്‍ക്കുന്ന സത്യന്‍ അന്തിക്കാടിനെക്കുറിച്ച് നമുക്ക് എന്തു പറയാന്‍! ഇപ്പോഴും ആ കാലഘട്ടത്തില്‍ ചിത്രമെടുക്കുന്ന പഴഞ്ചന്‍ രീതിയില്‍ തന്നെ സിനിമകള്‍ എടുത്ത് സാമാന്യം വിജയം കൊയ്യാന്‍ 'സത്യന്‍ അന്തിക്കാട്' എന്ന പേരിന് ഇക്കാലത്തും സാധ്യമാവുന്നു എന്നതു തന്നെ അത്ഭുതമാണ്. ഒരേ തരത്തില്‍, ഒരേ ഫോര്‍മാറ്റില്‍ ചിത്രമെടുത്ത് വിജയിപ്പിക്കുക എന്നത് വലീയൊരു കാര്യമാണ്. അതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം മുന്‍കാലങ്ങളില്‍ നേടിയെടുത്ത പേരാണ് അതിന് പുറകിലെന്നതും മറ്റൊരു സത്യം മാത്രമാണ്. 


ഇന്നത്തെകാലത്ത് സത്യന്‍ അന്തിക്കാട് ചിത്രമെടുക്കുന്നതുപോലെ മറ്റൊരാളും ചിത്രമെടുക്കാന്‍ താല്‍പര്യപ്പെടുകയില്ല. കാരണം ഒരു കാരണവശാലും ആ ചിത്രം കളക്ഷന്‍ നേടിക്കൊടുക്കില്ല എന്ന പൂര്‍ണ്ണ ഉറപ്പുണ്ടാവും. 
മനസിനക്കരയില്‍ ഷീല ചെയ്ത കഥാപാത്രത്തിനെ ഒന്നു വളച്ചു നിവര്‍ത്തിയതാണ് സ്‌നേഹവീടിലെ കഥാപാത്രം. ഒട്ടുമിക്ക സന്ദര്‍ഭങ്ങളും ജീവിതങ്ങളും എല്ലാം ഒരുപോലെ തന്നെ. വാസ്തവത്തില്‍ എന്നും ഒരുപോലെ പ്രേക്ഷകരുടെ മുമ്പിലേക്ക് സിനിമയെ വിളമ്പുമ്പോള്‍ ഉണ്ടാവുന്ന ഒരുതരം മടുപ്പ് അദ്ദേഹത്തിന്റെ ഈ സിനിമയിലും ഉണ്ടാവുന്നു. മനസിനക്കരെ, ഭാഗ്യദേവത, സ്‌നേഹവീട് എല്ലാം ഒരച്ചില്‍ വാര്‍ത്തെടുത്ത ചിത്രങ്ങള്‍. കുറച്ച് കായലും, പാടങ്ങളും തെങ്ങുകളും മാറുന്നു എന്നു മാത്രം. ഇത്തരത്തില്‍ ഇനിയും സത്യന്‍ അന്തിക്കാട് മുമ്പോട്ടു പോവുകയാണെങ്കില്‍ തിര്‍ച്ഛയായും സമീപ കാലത്തെ അദ്ദേഹത്തിന്റെ സിനിമയുടെ ഭാവി എന്താവുമെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.


 അല്ലെങ്കില്‍, ജോഷിയൊക്കെ കാലത്തിനൊത്ത് മാറിയതുപോലെ അദ്ദേഹവും മാറേണ്ടിയിരിക്കുന്നു.
സ്‌നേഹവീടില്‍ നല്ലൊരു താര നിരയുണ്ട്. സത്യന്‍ന്റെ സ്ഥിരം ടീമുകള്‍, കെ.പി.എ.സി. ലളിത, ഇന്നസെന്റ്, മാമുക്കോയ......അങ്ങിനെ പോവുന്നു.


 ഒരു സര്‍ക്കാര്‍ ഓഫീസെന്ന മട്ടിലാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമ ഷൂട്ടിങ്ങും സിനിമയും എല്ലാം മുമ്പോട്ട് പോവുന്നത്. ഇത്തവണ നല്ലൊര ഭാവിയുള്ള ചെറുപ്പക്കാരന്‍ നടനെ സത്യന്‍ സംഭാവന ചെയ്തു എന്നൊഴിച്ചാല്‍ ചിത്രം ശൂന്യമാണ്. 


ഇളയരാജയുടെ ഒരു ഗാനം മാത്രമാണ് ഇപ്പോള്‍ സാമാന്യം നല്ല രീതിയില്‍ ജനങ്ങളുടെ മനസ്സില്‍ നില്‍ക്കുന്നത്. എങ്കിലും, കൂടുംബപ്രേക്ഷകര്‍ കയറി പതിവുപോലെ സത്യന്‍ സിനിമയ്ക്ക് വന്‍ നഷ്ടം ഒഴിവാക്കാന്‍ സാധിക്കുമെന്നുള്ളതില്‍ മറ്റൊരു തര്‍ക്കമില്ല.