ഗ്രാമം

| Posted in | Posted on

0



മലയാളക്കരയില്‍ അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഗ്രാമീണ അഗ്രഹാര സംസ്‌കാരത്തെ മുന്‍നിര്‍ത്തി ചെയ്ത ചിത്രമാണ് ഗ്രാമം. മോഹന്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മധുഅമ്പാട്ടാണ്. സാധാരണ ചിത്രം എന്നതില്‍ കവിഞ്ഞ് വലീയ സവിശേഷതകളൊന്നും അവകാശപ്പെടാനില്ലത്താ ചിത്രമാണ് ഗ്രാമം.


ചിത്രത്തിലെ പ്രധാന കഥാപാത്രമായ തുളസിയെ അവതരിപ്പിച്ചിരിക്കുന്നത് സംവൃത സുനിലാണ്. എല്ലാ അര്‍ഥത്തിലും ഒരു അഗ്രഹാരവാസിയുടെ ചേഷ്ടകളും മാനറിസങ്ങളും നല്‍കുവാന്‍ സംവൃതയ്ക്കായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ശൈശവ വിവാഹത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ പ്രധാന ആശയം മുന്‍പോട്ടു പോവുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ ശര്‍മ്മയും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായിട്ടുണ്ട്. തുളസിയെന്ന പെണ്‍കുട്ടിയുടെ അമ്മാവനായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. അഗ്രഹാരത്തിലെ പാട്ടിയായി സുകുമാരി തകര്‍ത്തഭിനയിച്ചു. കൂടാതെ ചിത്രത്തിലെ നായകനായി യുവനടന്മാരില്‍ പ്രമുഖനായ നിഷാനും എത്തുന്നു. നെടുമുടിവേണു ചിത്രത്തില്‍ പുതുതലമുറയ്ക്ക് ദേശീയോദ്ഗ്രഥന ചിന്തകളുണര്‍ത്തുന്ന അധ്യാപകനായി വേഷമണിയുന്നു. സാധാരണ ചിത്രം എന്നതില്‍ കവിഞ്ഞ് ചിത്രം എടുത്തു പറയത്തക്ക സവിശേഷതകളൊന്നും പുലര്‍ത്തുന്നില്ല.

സിംഹാസനം

| Posted in | Posted on

0



താരസിംഹാസനം കൊതിച്ച് ഒടുക്കം ഒരു പലകപോലും ഇരിക്കാന്‍ കിട്ടാത്ത അവസ്ഥയാണ് പൃഥ്‌വിരാജ് ഈ ചിത്രം പുറത്തു വന്നതിന് ശേഷം. മാളവിക പ്രൊഡക്ഷന്റെ ബാനറില്‍ ഷാജികൈലാസ് അണിയിച്ചൊരുക്കിയ ചിത്രമാണ് സിംഹാസനം. എന്തായാലും പ്രഥ്‌വിരാജിന്റെ സാറ്റലൈറ്റുകൊണ്ട് തല്‍ക്കാലമ എസ്. ചന്ദ്രകുമാര്‍ പിടിച്ചു നിന്നുകാണുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും അസോസിയേഷന്റെ സാറ്റലൈറ്റ് നിയന്ത്രണം ഈ സിനിമയെ എങ്ങിനെ ബാധിച്ചു എന്നുകൂടി ചിന്തിക്കണം.



മാസങ്ങള്‍ക്ക് മുന്‍പ് വന്‍പോസ്റ്ററുകളും കട്ടൗട്ടുകളുമായി രംഗപ്രവേശനം ചെയ്യാനിരുന്ന സിംഹാസനം ശടേന്ന് നിര്‍ത്തിവെച്ചു. പിന്നീട് രണ്ടു മാസത്തോളം കഴിഞ്ഞാണ് ആശാന്‍ സിംഹാസനുവുമായി പുറത്തു വന്നത്. ഇതിനിടെ തമാശയ്ക്കാണേലും ഒരു കോമഡി പരന്നു. ചിത്രം അത്രയും മോശമായതിനാല്‍ പൃഥ്‌വിരാജ് മൊത്തത്തില്‍ വാങ്ങി അടുക്കളയിലെ ഷെഡ്ഡില്‍ വച്ചിരിക്കുകയാണെന്ന്. വാസ്തവത്തില്‍ ചിത്രം കണ്ടിറങ്ങിയപ്പോള്‍ പൃഥ്‌വിരാജ് അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ നന്നായേനെ എന്നു ചിന്തിച്ചു പോയി.

സാധരണയുള്ള ചിത്രങ്ങളുടെ നിലവാരം പോലും പുലര്‍ത്താന്‍ ഷാജികൈലാസിനായില്ല. വെറുതെ ഒരു പേരിന് സിനിമ ചെയ്ത് ഒപ്പിച്ചതുപോലെയാണ് ചിത്രം ആദ്യം മുതലല്‍ക്ക് ഫീല്‍ ചെയ്യുന്നത്. എന്തായാലും പ്രേക്ഷകര്‍ ഒട്ടും തൃപ്തരായിരുന്നില്ലെന്ന് രണ്ടാമത്തെ ദിവസം തീയറ്ററുകളില്‍ ഈച്ചയാട്ടിയിരുന്ന ഒന്നുരണ്ട് കാഴ്ചക്കാരെ മാത്രം കണ്ടപ്പോള്‍ മനസ്സിലായി. അപ്പോഴും പ്രേക്ഷകര്‍ക്ക് ഒരു ചോദ്യംമാത്രം ബാക്കി...എന്തിനായിരുന്നു ഈ ഒരു 'സിംഹാസനം?'


ആറാംതമ്പുരാന്‍ തുടങ്ങി മോഹന്‍ലാലിന്റെ മീശപിരിപ്പന്‍ സിനിമകളും എല്ലാം ചേര്‍ത്ത് ഉണ്ടാക്കിയ സിനിമ. കൂട്ടത്തില്‍ ഒരു മോഹന്‍ലാല്‍ കളികളിക്കാന്‍ പൃഥ്‌വിരാജും. കഷ്ടം. മലയാള സിനിമ നന്നാവുന്നു എന്ന തോന്നലുളവാക്കിയ ഈ വര്‍ഷത്തില്‍ 'ഇല്ല...............മക്കളേ..ഞങ്ങളുടെ തനി സ്വഭാവം ഇതാണ് ' എന്നു കാണിക്കുന്ന ഇത്തരം സിംഹാസനങ്ങള്‍ ദയവുചെയ്ത് റിലീസ് ചെയ്ത് പ്രേക്ഷകനെ ബുദ്ധിമുട്ടിക്കരുത്.

ലാസ്റ്റ് ബെഞ്ച്

| Posted in | Posted on

0



വളരെ വ്യത്യസ്ഥമായ ഒരു പേരോടുകൂടിയാണ് നവാഗതനായ ജിജു അശോകന്‍ ഈ ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. നൊസ്റ്റാള്‍ജിയ എന്ന തന്ത്രം വേവിച്ച് മാര്‍ക്കറ്റ് ചെയ്യാനുള്ള ജിജുവിന്റെ ശ്രമം വേണ്ടത്ര ഫലിച്ചില്ല എന്നുവേണം പറയാന്‍. താന്‍ പഠിച്ച സ്‌കൂളിനെയും സ്‌കൂള്‍ ലീലാവിലാസങ്ങളും ഓര്‍ക്കുന്ന, സ്‌കൂളിലെ തലതെറിപ്പന്‍ ലാസ്റ്റ് ബെഞ്ചിലെ നാലു സുഹൃത്തുക്കളുടെ കഥയും അവരുടെ നൊസ്റ്റാള്‍ജിയയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


അങ്ങാടിത്തെരുവിലൂടെ പ്രസിദ്ധനായ മഹേഷ്, വിജീഷ്, ബിയോണ്‍ മുസ്തഫ, ജ്യോതി കൃഷ്ണ, സുകന്യ, അനൂപ് ജോര്‍ജ്ജ്, വിജയന്‍ നായര്‍ തുടങ്ങിയവര്‍ക്കു പുറമെ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലക്ഷ്മിപ്രിയ, രമാദേവി എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നു. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രഘുനാഥനാണ് ലാസ്റ്റ് ബെഞ്ച് ഒരുക്കിയിരിക്കുന്നത്. നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്തുവെങ്കിലും ചിത്രം ക്ലച്ചു പിടിച്ചില്ല എന്നതാണ് വാസ്തവം. വലീയ പരുക്കുകളൊന്നുമില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമായി ഈ ചിത്രത്തിനെ വിശേഷിപ്പിക്കാം.


ചിത്രത്തിലെ മനോഹരമാക്കാന്‍ ഛായാഗ്രാഹകനായ പ്രകാശ് വേലായുധന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ചില ചിത്രങ്ങള്‍ക്ക് ചിലതുമതി എന്ന രീതിയില്‍ ചിത്രത്തിന്റെ പല ഭാഗങ്ങളും ചിത്രീകരിക്കപ്പെട്ടതായി പ്രേക്ഷകന് പലപ്പോഴും തോന്നിപ്പോകുന്നു. പ്രകാശ് വേലായുധന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ളതൊന്നും ആ ചിത്രത്തിലുണ്ടായിരുന്നില്ലെന്നു വേണം പറയാന്‍.


മോഹന്‍ സിതാരയുടെയും വിഷ്ണു ശരത്തിന്റെയും സംഗീതം കൊള്ളാം എന്നു മാത്രമേ ഉള്ളൂ. എങ്കിലും, തീയറ്ററുകളില്‍ ഒരു ചെറിയ മാറ്റൊലി പോലും ഈ ചിത്രത്തിന് സമ്മാനിക്കാന്‍ സാധിക്കാതെ പോയത് സങ്കടകരമായി എന്നത് പരമാര്‍ഥം.

ഇവന്‍ മേഘരൂപന്‍

| Posted in | Posted on

0




മലയാളത്തിന്റെ മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തിന്റെ അംശം സ്വാധീനിച്ച് എഴുത്തുകാരനായ പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇവന്‍ മേഘരൂപന്‍. പി.ബാലചന്ദ്രന്റെ തിരക്കഥയ്ക്ക് അനുയോജ്യമായി ക്യാമറ ചലിപ്പിച്ചത് രാജീവ് രവിയാണ്. 


സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി, പ്രേത്യക ഒഴുക്കോടെയാണ് ഇവന്‍ മേഘരൂപന്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ചിത്രത്തില്‍ പി.കുഞ്ഞിരാമന്‍ നായര്‍ എന്നു വിശേഷിപ്പിക്കുന്ന കവിയായി പ്രകാശ് ബാരെ അഭിനയിച്ചിരിക്കുന്നു. 


നല്ല സിനിമകളുടെ വക്താവായ പ്രകാശ് ബാരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ശക്തമായ ഒരു കഥാപാത്രമായി ഇതിനെ വിശേഷിപ്പിക്കാം.  അതീവ ശ്രദ്ധയോടെ തന്നെ ചിത്രത്തിന്റെ ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ ഓരോ ചാഞ്ചാട്ടവും, യാഥാര്‍ത്ഥ്യവും പൊലിമ നഷ്ടപ്പെടാതെ ചിത്രീകരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.


ശരതിന്റെ സംഗീതം എടുത്തു പറയേണ്ടുന്ന ഘടകം തന്നെയാണ്. മനോഹരമായ സംഗീതമാണ് ഇവന്‍ മേഘരൂപനില്‍. പ്രകാശ് ബാരെയുടെ കാമുകിമാരും ഭാര്യമാരുമായി പത്മപ്രീയ, ശ്വേതാ മേനോന്‍, രമ്യാ നമ്പീശന്‍, അനുമോള്‍ തുടങ്ങിയവര്‍ എത്തുന്നു. 


അതോടൊപ്പം മികച്ച നാടക നടിയായ സുരഭിയും ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്നു. കാവ്യാത്മകമായി ചിത്രത്തിനെ അവതരിപ്പിക്കുന്നതില്‍ പി. ബാലചന്ദ്രന്‍ വിജയിച്ചു എന്നതു തന്നെ, ഈ ചിത്രത്തിനെ മറ്റു ചിത്രങ്ങളില്‍ നിന്നും വേറിട്ടു നിറുത്തുന്നു.